വംശീയവാദത്തിനും വര്‍ണ്ണവെറിക്കുമെതിരെ പോരാടിയ മണ്ടേലയുടെ ഫോട്ടോ പങ്ക് വെച്ച് മുഖ്യമന്ത്രി
സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയെ ചിമ്പാന്‍സി എന്ന് വിളിച്ച് അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മണ്ടേലയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വെച്ച് മുഖ്യമന്ത്രി.
വംശീയവാദത്തിനും വര്‍ണ്ണവെറിക്കുമെതിരെ അതിശക്തമായി പോരാടിയ മണ്ടേലയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ത്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ സുധാകരനെതിരെ പരോക്ഷമായി രംഗത്തുവന്നത്.
ദക്ഷിണാഫ്രിക്കയിൽ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ് എന്ന് മുഖ്യമന്ത്രി ചിത്രത്തോടൊപ്പം കുറിച്ചു.
ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.