ടി.പി. കേസില്‍ വ്യാജപ്രതികളെ സി.പി.എം. വാഗ്‌ദാനം ചെയ്‌തു: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വ്യാജ പ്രതികളെ സംഭാവന ചെയ്യാമെന്നു സി.പി.എം. വാഗ്‌ദാനമുണ്ടായിരുന്നെന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.
മംഗളം ദിനപത്രത്തിനോടാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്. കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുന്ന യോഗത്തില്‍ ചില പോലീസ് ഉദ്യോഗസ്‌ഥരാണു സിപി എമ്മിൽ നിന്നും ഇത്തരം ഒരു വാഗ്ദാനം ഉള്ളതായി പറഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.പിയെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നാണ് അന്നത്തെ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, അറസ്‌റ്റിലായ പ്രതികള്‍ക്കു നിയമസഹായം ലഭ്യമാക്കാന്‍ ഓടിനടന്നതു സി.പി.എം. നേതാക്കളാണ്. ജാമ്യത്തിലിറങ്ങിയ പ്രതികളുടെ വിവാഹം നടത്തിക്കൊടുത്തതും സി.പി.എം. നേതാക്കളാണെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
ആരെയാണു കൊലപ്പെടുത്തേണ്ടതെന്നു ഗൂഢാലോചന നടത്തുക, കൊലപാതകശേഷം യഥാര്‍ത്ഥ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കുക, പിന്നീട് പാര്‍ട്ടി നല്‍കുന്ന പേരുകാരെ പിടികൂടുക. ഇതായിരുന്നു മലബാറില്‍ സി.പി.എമ്മിന്റെ ശൈലിയെന്നു തിരുവഞ്ചൂര്‍ ആരോപിച്ചു. ഇത് അറിയാവുന്നതിലാനാണ് യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ മതിയെന്നു കര്‍ശന നിര്‍ദേശം നല്‍കിയത് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.