ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ മുഴങ്ങിക്കേൾക്കുന്നതു; സി.പി.ഐ.എമ്മിനത് സഹിക്കുന്നില്ല: കെ.കെ. രമ
ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ മുഴങ്ങിക്കേൾക്കുന്നതെന്നും, സി.പി.ഐ.എമ്മിനത് സഹിക്കുന്നില്ലെന്നും വടകര എം എൽ എ കെ കെ രമ. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു രമയുടെ പ്രതികരണം.
ഈ വിധി ആരുടെ വിധിയാണ്. ആ വിധി കല്‍പ്പിച്ചവരാണ് ഇപ്പോള്‍ പരിഹസിക്കുന്നത്. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിന്റെ അടക്കം ആലോചനയുടെ ഭാഗമായിട്ടാണ് സഖാവ് ടി.പി. ചന്ദ്രശേഖരനെ കൊല ചെയ്തത്. അവരാണ് എനിക്ക് ഈ വിധി തന്നത്. സഖാവ് ചന്ദ്രശേഖരനാണ് സഭയില്‍ സംസാരിക്കുന്നത്. ചന്ദ്രശേഖരന്റെ ശബ്ദമാണ് സഭയില്‍ കേള്‍ക്കുന്നത്. അത് അവര്‍ക്ക് സഹിക്കുന്നില്ല. കുഞ്ഞനന്ദനുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ പാര്‍ട്ടി തയാറാകുമോ കോടതി വിധിയെപ്പോലും തള്ളിപ്പറയുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും രമ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി അല്ല തന്റെ വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും, രാഷ്ട്രീയമായാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിട്ടാണ് ഞാന്‍ ഇരിക്കുന്നത്. എന്നെ പറഞ്ഞാല്‍ അത് ആ പ്രസ്ഥാനത്തിനെതിരായിട്ടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും രമ പറഞ്ഞു.
ഒരു സ്ത്രീയെ എന്തിനാണ് വിധവ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനത്തില്‍. ഒരു വ്യക്തിയെ മാത്രമല്ല, അത്തരം മാനസിക സംഘര്‍ഷത്തില്‍ കൂടി കടന്ന് പോകുന്ന എല്ലാ സ്ത്രീകളേയും അധിക്ഷേപിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു. വിവാദ പ്രസ്താവന നടത്തുമ്പോള്‍ മുഖ്യമന്ത്രിയും എം.എം. മണിയെ തിരുത്തിയില്ലെന്നും രമ വിമര്‍ശിച്ചു.