നിർഭാഗ്യകരം; പറഞ്ഞതിൽ ഖേദമില്ലെന്ന് എം എം മണി
കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് എം എം മണി. കെ കെ രമയ്ക്ക് ശേഷം തനിക്കാണ് സഭയിൽ അവസരം ലഭിച്ചത്. പ്രസംഗം തുടങ്ങി മഹതി എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇടപെട്ടെന്നും, കൂടുതൽ പ്രസംഗിക്കുന്നതിന് മുമ്പ് പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്ന് ആരോ വിധവ എന്ന് വിളിച്ചു പറഞ്ഞു. അപ്പോഴാണ് വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞത്. വായിൽ വന്നത് പറഞ്ഞു അതിൽ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും എംഎം മണി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷവും നാലുമാസവുമായിട്ട് മുഖ്യമന്ത്രി വ്യക്തിപരമായി അവർ കടന്നാക്രമിക്കുന്നു. ഞങ്ങൾ പ്രതികരിച്ചില്ല. ഇന്നലെ സഭയിൽ അവർ എത്തിയത് വൈകുന്നേരമാണ്. യുഡിഎഫുകാർ ബോധപൂർവ്വം അങ്ങനെ സമയം നിശ്ചയിച്ചു നൽകുന്നുണ്ടെന്ന് എനിക്ക് തോന്നുണ്ട്. അതേ സംബന്ധിച്ച് എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിരുന്നു എം എം മണി പറഞ്ഞു.
അതേ സമയം, കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം തുടരുകയാണ്. എം എം മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.