സ്വർണ്ണക്കടത്ത് വിഷയം: സബ്മിഷനു അനുമതി നിഷേധിച്ചു
സ്വർണ്ണക്കടത്ത് വിഷയം വീണ്ടും സഭയിൽ ചർച്ചയാകാൻ ശ്രമിച്ച പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. സബ്മിഷന് നൽകിയ നോട്ടീസിൽ സാങ്കേതിക പ്രശ്നം ഉള്ളതിനാൽ ചട്ടപ്രകാരം നിലനിൽക്കില്ല എന്ന് ചൂണ്ടി കാണിച്ചാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
സ്വർണ്ണ കള്ളക്കടത്തു കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന്.
യുഎഇ കോൺസുലേറ്റിൽ നടന്നത് നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു എന്നും അതിന്റെ സത്യം പുറത്തുവരുമെന്നും വിദേശകാര്യ മന്ത്രി ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും സഭയിൽ എത്തിക്കാൻ പ്രതിപക്ഷം ശ്രമിച്ചത്. കൂടാതെ എച്ച്‌ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയാണ് എന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്.
ഇതിനോടൊപ്പം വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും എന്നാണ് കരുതിയത്.