കേരളത്തിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകർന്നു; കേരളത്തെ കലാപഭൂമിയാക്കാൻ സിപിഎം ഗൂഡാലോചന: കെ സുരേന്ദ്രൻ

single-img
12 July 2022

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

ആക്രമണത്തിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും സംഭവം നടന്ന ദിവസം പയ്യന്നൂരില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ എകെജി സെന്റര്‍ ആക്രമണത്തിന്റെയും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന്റെയും തുടര്‍ച്ചയാണ് പയ്യന്നൂരില്‍ നടന്നതെന്നും സംസ്ഥാന മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണം മറയ്ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്ന് കഴിഞ്ഞു. ആര്‍എസ്എസിന്റെ കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്നും പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.