ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം കോടതി തടഞ്ഞു

single-img
9 July 2022

മുംബൈ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം കോടതി തടഞ്ഞു.

കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് കാണിച്ച്‌ യുവതിയും ബിനോയിയും നല്‍കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നല്‍കിയ രേഖയില്‍ പറയുന്നത്. ഈ അപേക്ഷ പരിഗണിച്ച്‌ നിലവിലെ കേസ് റദ്ദാക്കണമെന്നാണ് ഇരുവരും ബൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. കുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി അംഗീകരിച്ചിട്ടുണ്ട്.

വിവാഹിതരായതാണോ എന്ന കോടതിയുടെ ചോദ്യത്തിന്, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും പറഞ്ഞു. ഇതോടെ, വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തര്‍ക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീര്‍ക്കണോ എന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസ് ആയതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്കെതിരായ പീഡനപരാതി കള്ളക്കേസ് ആണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.

2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്ബോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്‌ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.