കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി വീണ്ടും; ജൂണ് മാസത്തിലെ ശമ്പളവും മുടങ്ങും

single-img
7 July 2022

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി തുടര്‍ക്കഥയാകുന്നു. ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്ബളവും വൈകുമെന്നാണ് സൂചന.

സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ്‌ അറിയിക്കുന്നത്.

അഞ്ചാം തീയതി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കണമെന്ന ഉത്തരവ് ഓഗസ്‌റ്റ് മുതലാണ് ബാധകമാവുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതിനിടെ, ശമ്ബള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്‌ആര്‍ടിഇഎ വ്യക്‌തമാക്കി. ശമ്ബളത്തിനായി എല്ലാ മാസവും സമരം നടത്താന്‍ സാധിക്കില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് ബിഎംഎസ്.

അതിനിടെ, ശമ്ബള പ്രതിസന്ധി തുടരുന്നതിനിടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 11 ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നേരത്തെ 98 ഡിപ്പോ/ വര്‍ക്ക്ഷോപ്പുകളില്‍ ആയിരുന്നു ഓഫിസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചിലവ് കുറക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫിസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.