ശ്രീജിത്ത് രവിക്കെതിരേയുള്ള പോക്‌സോ കേസ്; അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നൽകി അമ്മ
കൊച്ചി: ശ്രീജിത്ത് രവിക്കെതിരേയുള്ള പോക്‌സോ കേസ് ഗൗരവത്തോടെ കാണാന്‍ താരസംഘടനയായ അമ്മ. പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കുട്ടികള്‍ക്ക് നേരേ നഗ്നത പ്രദര്‍ശനം നടത്തിയതിന് ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തവണയാണ് ഇയാള്‍ സമാനമായ കേസില്‍ അറസ്റ്റിലാകുന്നത്. 2017 ല്‍ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകള്‍.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും പിറ്റേ ദിവസവും അതേ കുറ്റം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.
കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ഈ വിവരം കുട്ടികള്‍ കുടുംബാംഗങ്ങളോട് തുറന്ന് പറയുകയായിരുന്നു. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കിന്റെ സമീപത്തായിരുന്നു സംഭവം.
പാര്‍ക്കിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇയാള്‍. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദര്‍ശനം നടത്തി ഇയാള്‍ ഇവിടെ നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിനെ പിന്തുടര്‍ന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. തനിക്ക് തെറ്റുപ്പറ്റി, ഒരു അസുഖമുണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരിക്കുകയാണ്