കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി വീണ്ടും അറസ്റ്റിൽ
കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയതിന് നടൻ ശ്രീജിത്ത് രവിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016ൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. പിന്നീടും ഇയാൾക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയർന്നിരുന്നു.