മുഖ്യമന്ത്രി അന്നം മുട്ടിച്ചു: സ്വപ്ന സുരേഷ്
എച്ച്ആർഡിഎസിലെ തന്റെ ജോലി കളഞ്ഞത് മുഖ്യമന്ത്രിയാണ് എന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള വിവരങ്ങളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന് അറിയേണ്ടത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ കൂടുതൽ കലാപക്കേസുകളിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പോലീസിന്റെ ഭീഷണി.
എച്ച്ആർഡിഎസിലെ സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ ക്രൈംബ്രാഞ്ച് നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. താനാണ് കേസിൽ പ്രതിയെന്നും തനിക്കൊരു ജോലി നൽകിയതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.
എത്ര കേസിൽ ഉൾപ്പെടുത്തിയാലും തെരുവിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ജീവൻ നഷ്ടപ്പെട്ടാലും താൻ നിയമപോരാട്ടത്തിൽ നിന്നും പിന്മാറില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി