സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം: കെ സുധാകരൻ
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ എം എൽ എ സ്ഥാനവും രാജിവെക്കണം എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
നേരത്തെ രണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. ആദ്യഘട്ടത്തിൽ രാജി വേണ്ട എന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത് എങ്കിലും, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജി വെച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് സജി ചെറിയാൻ രാജിക്കത്ത് കൈമാറുകയായിരുന്നു.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കയതിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ ആദ്യ രാജിയുണ്ടായിരിക്കുന്നത്.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്‌കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.