എകെജി സെന്റർ ആക്രമണം: ശേഖരിച്ചത് 20,000 വാഹന ഉടമകളുടെ വിവരം; പക്ഷെ പ്രതിയെ മാത്രം കിട്ടിയില്ല
എകെജി സെന്ററിന് നേരെ ബോംബറിഞ്ഞ കേസിൽ പ്രതിയെ കണ്ടെത്താൻ 20,000 വാഹന ഉടമകളുടെ വിവരം പോലീസ് ശേഖരിച്ചു. അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ അതേ മോഡൽ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ചത്. ഇതിൽ ആയിരത്തിലേറെ വാഹന ഉടമകൾക്ക് സംഭവുമായി യാതൊരു ബന്ധവുമില്ല എന്നും പോലീസ് കണ്ടെത്തി.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, മറ്റു സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പോലീസ് പറഞ്ഞു.
എന്നാൽ സംഭവം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസ് നട്ടം തിരിയുകയാണ്. അക്രമത്തിനു പിന്നിൽ ഒരാൾ മാത്രമേ ഉള്ളൂ എന്ന് അന്തിമ നിഗമനത്തിലാണ് പോലീസ്
സംഭവത്തിനു തൊട്ടുമുമ്പ് അത് വഴി സ്കൂട്ടറിൽ ഒന്നിലേറെ തവണ പോയ ആൾ നഗരത്തിലെ തട്ടുകളിലെ തൊഴിലാളിയാണെന്നും, ദിവസവും രാത്രി വെള്ളമെടുക്കാൻ അതുവഴി ഏഴോ എട്ടോ തവണ പോകാറുണ്ടെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി