ഗുജറാത്തിലെ ബിജെപി നേതാക്കളുമായി ഷിൻഡെ ചർച്ച നടത്തി; ശിവസേന വിമതര്‍ മുംബൈയിലേക്ക് വരുന്നു

single-img
28 June 2022

 ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങുന്നു. ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലാണ് വിമതർ താമസിക്കുന്നത്. ഉദ്ധവ് താക്കറെ സർക്കാർ വീഴുമെന്ന് ഉറപ്പായി. ബാൽ താക്കറെയുടെ പാരമ്പര്യം ഞങ്ങൾക്കുണ്ടെന്ന് ഏക്നാഥ് ഷിൻഡെ വാദിക്കുന്നു. ഉദ്ധവ് താക്കറെയും ഇതേ വാദം ഉന്നയിക്കുന്നുണ്ട്. ഫലത്തിൽ ശിവസേന പിളരുമെന്ന് ഉറപ്പാണ്.

ഗുവാഹത്തിയിലെ ഒരു ഹോട്ടലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഏക്നാഥ് ഷിൻഡെ ഇക്കാര്യം വിശദീകരിച്ചത്. ഗുവാഹത്തിയിൽ 50 എംഎൽഎമാരാണ് തന്റെ കൂടെയുള്ളത്. അവരെല്ലാം അവരുടെ ആഗ്രഹപ്രകാരം എന്നോടൊപ്പം വന്നു. ഞങ്ങൾ ഹിന്ദുത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഞങ്ങളെല്ലാവരും ഉടൻ തന്നെ മുംബൈയിലേക്ക് മടങ്ങും,” ഷിൻഡെ പറഞ്ഞു. ഒരുപക്ഷേ, ഷിൻഡെയും വിമത എംഎൽഎമാരും ഡൽഹിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഗുജറാത്തിലെ ബിജെപി നേതാക്കളുമായി ഷിൻഡെ ചർച്ച നടത്തിയിരുന്നു. ഇതോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബിജെപി ത്വരിതപ്പെടുത്തി.

ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി അടുത്ത മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യം. വിമതരെ അയോഗ്യരാക്കാനാണ് ഉദ്ധവ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി വിമതർക്ക് നോട്ടീസും അയച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലോടെ വിമതർക്ക് അൽപ്പം ആശ്വാസമായി. നോട്ടീസിന് മറുപടി നൽകാൻ ജൂലൈ 12 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. ബിജെപി, ശിവസേന വിമതർ സർക്കാർ രൂപീകരണം പൂർത്തിയാക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.