പൊതുസ്ഥലങ്ങളിൽ മത്സ്യ വിപണനം പാടില്ല; നിരോധനവുമായി ലക്ഷദ്വീപ് ഭരണകൂടം
ലക്ഷദ്വീപിലെ പൊതുസ്ഥലങ്ങളിൽ മത്സ്യവിപണനത്തിന് നിരോധനവുമായി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഇപ്പോഴുള്ള മത്സ്യമാർക്കറ്റുകൾ ശരിയായി ഉപയോഗിക്കുന്നതിനുപകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വിൽക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്..
നേരത്തെ 2002 ൽ സമാനമായ ഉത്തരവിറക്കിയെങ്കിലും കാര്യമായ മാറ്റം ഉണ്ടാവാത്തതിനാലാണ് പുതിയ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ സന്തോഷ്‌കുമാർ റെഡ്ഡി അറിയിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. നിലവിൽ പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽപിസിസി പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്താനും നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചുമതലയുള്ള ഫിഷറീസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.