അച്ഛന്‍ എസ്എഫ്ഐക്കാരനായിരുന്നു; എനിക്ക് സോഷ്യലിസമാണ് ഇഷ്ടം: ഗോകുൽ സുരേഷ്‌ഗോപി

single-img
23 June 2022

നടന്‍ സുരേഷ് ഗോപി ഒരു പഴയ എസ്എഫ്ഐക്കാരനായിരുന്നു എന്ന് മകനും നടനുമായ ഗോകുല്‍ സുരേഷ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചത്. അദ്ദേഹം എല്ലാവരും കരുതുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. ഒരു രാഷ്ട്രീയക്കാരനാണ്. ബിജെപിയിലാണെന്ന് മാത്രം. എന്നും നാട്ടുകാര്‍ക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ​ഗോകുൽ പറയുന്നു.

​ഗോകുലിന്റെ വാക്കുകൾ: അച്ഛന്‍ വളരെയധികം കഷ്ടപെടുന്നുണ്ട്. ഒരു തരത്തിലും അഴിമതിയില്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും എടുത്ത് കൊടുത്ത് തന്നെ. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ സമ്പാദ്യമാണ്. അതിനാൽ തന്നെ എന്ത് ചെയ്യണം എന്നത് അച്ഛന്റെ തീരുമാനമാണ്. അതിനെ ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്.

രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്. അത് അച്ഛന് അറിയുന്ന കാര്യവുമാണ്. പക്ഷെ ഇതുവരെ അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ല.

അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് ഒരുപാട് അഭിപ്രായങ്ങള്‍ കേട്ടിരുന്നു. പക്ഷെ അതിനും മറ്റൊരു വശമുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ. അപ്പോള്‍ ബിജെപിയുടെ കൂടെ അടി അച്ഛന് കിട്ടും. അച്ഛന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നതാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അച്ഛന്‍ കോണ്‍ഗ്രസിന്റെ ഇതായിരുന്നു എന്നൊക്കെ. അങ്ങനെയൊന്നുമില്ല. അച്ഛന്‍ എസ്എഫ്ഐക്കാരനായിരുന്നു.

അച്ഛന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലേ കാര്യമാണ്. ഇത് ഞാന്‍ കേട്ട് അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛന്‍ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്. അച്ഛന്‍ ആളുകള്‍ക്ക് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. എന്തിനാണ് അതൊക്കെയെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെയൊരു ആളാണ് അച്ഛന്‍. ആ ആളിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അത് വേറെയൊരു ചിന്താഗതി തന്നെയാണ്. അതെനിക്ക് ഒന്നും സാധിക്കില്ല. ഞാന്‍ കുറച്ച് കൂടി സാധാരണ മനുഷ്യനാണ്.