എംഎ യൂസഫലിക്കെതിരെ കെ എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജല്‍പ്പനങ്ങൾ: കെടി ജലീൽ

single-img
18 June 2022

വ്യവസായി എംഎ യൂസഫലിക്കെതിരെ എതിര്‍ത്ത് മുസ്ലിംലീഗ് നേതാവ് കെഎം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജല്‍പ്പനങ്ങളായേ കാണാനാകൂ എന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ വിമർശനം.

മുസ്ലിംലീഗിനും ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നല്‍കിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതില്‍ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്. അക്കാര്യം സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കെയും അറിയാമെന്നും ജലീൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ലോക കേരള സഭ ബഹിഷ്‌കരിച്ച ചിലരുടെ നയത്തെ പ്രമുഖ പ്രവാസി വ്യവസായി ശ്രീ എം.എ യൂസുഫലി സാഹിബ് പരോക്ഷമായി ഇന്നലെ വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ പേരുപറയാതെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നടത്തിയ പ്രസംഗം ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്റെ ജല്‍പ്പനങ്ങളായേ കാണാനാകൂ.

മുസ്ലിംലീഗിനും ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്കും യൂസുഫലിയോളം സംഭാവന നല്‍കിയ വ്യക്തി വേറെ ഉണ്ടാവില്ല. ലീഗ് കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സിംഹ ഭാഗവും പ്രവാസികളുടെ അദ്ധ്വാന ഫലമാണ്. അതില്‍ വലിയൊരു ശതമാനം യൂസുഫലി സാഹിബിന്റെതാണ്. അക്കാര്യം സാദിഖലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും വഹാബ് സാഹിബിനും ലീഗിന്റെ ഫണ്ടിംഗ് സോഴ്‌സ് അറിയുന്ന ഷാജി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കെയും അറിയാം.

താനകപ്പെട്ട ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിയെ തെറി പറഞ്ഞും എം.എ യൂസുഫലിയെ ശകാരിച്ചും പാവം അണികളുടെ കയ്യടി വാങ്ങാമെന്നാണ് എന്റെ പഴയ സുഹൃത്ത് ധരിച്ചു വശായിരിക്കുന്നത്. ലീഗില്‍ നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഷാജി ചെയ്ത കടുംകൈ ലീഗിനെ പ്രതിസന്ധികളുടെ നീര്‍ച്ചുഴിയിലേക്ക് വലിച്ചെറിയുമെന്ന് ഉറപ്പാണ്. ഞാനീ പറഞ്ഞത് സത്യമല്ലെങ്കില്‍ ലീഗ് നേതാക്കള്‍ ഷാജിയെ അനുകൂലിച്ച് രംഗത്ത് വരട്ടെ. കെ.എം.സി.സി ലോക കേരള സഭാ വേദിയില്‍ വെച്ചു തന്നെ യൂസുഫലി സാഹിബിനോട് ക്ഷമ ചോദിച്ചത് നാം കേട്ടു. ഷാജിയെ തള്ളിപ്പറഞ്ഞ് ലീഗും അധികം വൈകാതെ തടിയൂരുന്നത് നമുക്ക് കാണാം.

ഏഷ്യാനെറ്റിലെ അവതാരകനെന്ന കോട്ട് അഴിച്ചാല്‍ വട്ടപ്പൂജ്യമാകുന്ന വിനു വി ജോണ്‍ ലോക കേരള സഭ നടത്താന്‍ ഉപയോഗിച്ച പണം മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബ സ്വത്തല്ലെന്ന് ഗീര്‍വാണമടിച്ചത് കണ്ടു. ഏഷ്യാനെറ്റ് എന്ന ചാനലിലെ കേവലം അവതാരകന്‍ മാത്രമായ വിനു വി ജോണിന് ലഭിക്കുന്ന ശമ്പളം ചാനല്‍ മുതലാളിമാരുടെ തറവാട്ടു സ്വത്തില്‍ നിന്നല്ല എടുത്തു തരുന്നത്.

തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഇമേജായി ചേര്‍ത്തിട്ടുള്ള എം.എ യൂസുഫലി ഉള്‍പ്പടെയുള്ള പ്രവാസികളും അല്ലാത്തവരുമായ വ്യവസായികള്‍ നല്‍കുന്ന പരസ്യത്തുകയില്‍ നിന്നാണ്. ആ ഓര്‍മ അല്‍പ്പന്‍മാരുടെ തലതൊട്ടപ്പനായ വിനു വി ജോണിന് ഉണ്ടായാല്‍ നന്നു. ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രഹസ്യമായി ചെന്ന് യൂസുഫലിയുടെ കാല് പിടിക്കുന്ന കാഴ്ചക്കും വൈകാതെ നാം സാക്ഷികളാകും.