അഗ്നിപഥ് പ്രതിഷേധം; ബിഹാറിൽ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു
കേന്ദ്രസർക്കാർ സൈന്യത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന കരാർ ജോലിയായ അഗ്നിപഥ് പദ്ധതിക്കെതിരെ നാലാം ദിനത്തിലും ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ് . പ്രതിഷേധക്കാരുടെ റെയിൽവെ സ്റ്റേഷനിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ബിഹാറിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വെച്ചു.
സംസ്ഥാനത്തെ 15 ജില്ലകളില്‍ നാലാം ദിവസവും അഗ്നിപഥിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. ബിഹാറിലെ വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനെ രാഷ്ട്രീയ പാർട്ടിയായ ആർജെ ഡി കൂടി പിന്തുണച്ചതോടെ ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമായി. സംസ്ഥാന തലസ്ഥാനമായ പാട്നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഗവര്ണര്ക്കെതിരെ രാജ്ഭവനിലേക്ക് ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞെങ്കിലും അദ്ദേഹത്തെ പൊലീസ് വാഹനത്തിൽ രാജ്ഭവനിലെത്തിച്ചു. ഭക്സറിലും, പുൻപിനിലും പ്രതിഷേധക്കാർ റോഡിൽ തീയിട്ടു. തരെഗ്നയിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കോൺഗ്രസ് പാർട്ടി അഗ്നിപഥിനെതിരെ നാളെ ഡൽഹിയിൽ സമരം നടത്തും.