ഇത് മോദിയുടെ ഇടപെടൽ; അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ ശ്രീലങ്കയിൽ പ്രതിഷേധം
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാൽ വലയുന്ന ശ്രീലങ്കയില്‍ ഇന്ത്യയിൽ നിന്നുള്ള കോര്‍പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനാൽ ഏറ്റെടുക്കാനിരിക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ മാന്നാറില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനെതിരെയാണ് ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വ്യാഴാഴ്ച ജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം നയിക്കുന്നവര്‍ തന്നെയാണ് അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കുന്നതിനെതിരെയും ഇപ്പോൾ ശക്തമായി പ്രതിഷേധിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് പദ്ധതി അദാനി ഗ്രൂപ്പിന് ലഭിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.
ലങ്കയിൽ നടപ്പാക്കാനിരിക്കുന്ന ‘ഈ പദ്ധതി അദാനി ഗ്രൂപ്പിന് തന്നെ നല്‍കണമെന്ന് നരേന്ദ്ര മോദി തന്നെ നിര്‍ബന്ധിക്കുന്നു, എന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ പറഞ്ഞതായി ശ്രീലങ്കയുടെ ഇലക്ട്രിസിറ്റി ബോര്‍ഡ് തലവന്‍ ഫെര്‍ഡിനാന്റോ വെളിപ്പെടുത്തിയിരുന്നു.