കെ ടി ജലീലിനും പി ശ്രീരാമകൃഷ്ണനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്


സംസ്ഥാനത്തെ മുന്‍മന്ത്രി കെ ടി ജലീലിന് എതിരെയും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയും ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന് ഇടപെട്ടതായും അതിനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടതായും സ്വപ്ന പറയുന്നു.
ഇടപാട് നടത്താൻ ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നുമാണ് സ്വപ്നയുടെ ആരോപണം. സ്വപ്ന നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളെല്ലാം പറഞ്ഞിട്ടുള്ളത്.
പണം ഉൾപ്പെട്ട ബാഗ് സരിത്തിനെയാണ് ഏല്‍പ്പിച്ചിരുന്നത്. തുക കോണ്‍സല്‍ ജനറലിന് നല്കിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന ആരോപിച്ചു.
അതേപോലെ തന്നെ, മുൻമന്ത്രി കെ ടി ജലീലിന് മുംബൈയില്‍ ബിനാമിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവന് വാര്യര്‍ കെ ടി ജലീലിന്റെ ബിനാമിയാണെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന് എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയിരുന്നെന്നും സ്വപ്ന പറഞ്ഞു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്കാന് ജലീല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.