ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു
ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവി മേഹ്ത പ്രതികരിച്ചു. സംസ്ഥാനത്തെ സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്.
പത്തുവർഷങ്ങൾക്ക് മുൻപ് 2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഎം പ്രതിനിധികളായിരുന്നു. ആ സമയം മൂന്ന് സീറ്റുകളിലാണ് അന്ന് സിപിഎം വിജയിച്ചത്. പക്ഷെ പിന്നീട് 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് വിജയിക്കാനായിരുന്നുള്ളൂ. ആ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്.
കേന്ദ്രസർക്കാരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയിലെത്തുന്നതെന്നും രവി മേഹ്ത പറഞ്ഞു.