സ്വപ്‌നയോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ്; വെളിപ്പെടുത്തി ഷാജ് കിരണ്‍

single-img
9 June 2022

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനോട് കേസുമായി ബന്ധപ്പെടുത്തി കേരളാ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ് ആണെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാന്‍ കൃഷ്ണരാജ് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് സ്വപ്‌ന പറഞ്ഞത്.

കഴിഞ്ഞ ദിവസം കോടതിയിൽ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്‌ന പറഞ്ഞതായി ഷാജ് കിരണ്‍ ഇന്ന് ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തുസംസാരിക്കവെ പറഞ്ഞു.

ഷാജ് കിരണിന്റെ വാക്കുകൾ: ”ഞാന്‍ സ്വപ്നയോട് ചോദിച്ചു, നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടാണോ പേരുകള്‍ പറഞ്ഞതെന്ന്. അപ്പോള്‍ അവർ ഞാന്‍ സ്വയം പറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു, നിങ്ങള്‍ കള്ളം പറയരുത്. കാരണം നിങ്ങള്‍ കള്ളം പറഞ്ഞാല്‍ തുടര്‍ച്ചയായി വിളിക്കുന്ന ആളെന്ന നിലയില്‍ ഞാനും പെടും. ഇന്ന് ചെറിയൊരു സംഭവം നടന്നു. അത് കഴിഞ്ഞു. നാളെ ഇതിലും വലിയ പ്രശ്‌നങ്ങള്‍ വരാമെന്ന്.” ആ സമയം എന്നോട് പറഞ്ഞു. ഷാജി, എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനം പറഞ്ഞിട്ടാണ് പിസി ജോര്‍ജിനെ കണ്ടത്. എച്ച്ആര്‍ഡിസി പറഞ്ഞിട്ടാണ് ഞാന്‍ എഴുതി കൊടുത്തതും.

രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. 164 കഴിഞ്ഞിട്ട് എന്തിനാണ് മാധ്യമങ്ങളെ കണ്ടതെന്ന് ഞാന്‍ ചോദിച്ചു. കൃഷ്ണരാജ് എന്ന എന്റെ അഭിഭാഷകന്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞു. കൃഷ്ണരാജിന്റെ പേര് പുറത്തുവരണ്ടെന്ന് വിചാരിച്ചിട്ടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞത്. പിന്നെ പേരുകളുടെ കാര്യം, വക്കീല്‍ പ്രത്യേകം ഇന്‍സിസ്റ്റ് ചെയ്തു പറഞ്ഞു എന്ന് പറഞ്ഞു.

എന്താണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പേര് പറയണം, ഭാര്യയുടെയും മകളുടെയും പേര് പറയണമെന്ന്.” ”ഞാന്‍ ചോദിച്ചു, നിങ്ങള്‍ മറ്റുള്ളവരെ വലിച്ചിഴച്ചത് പോലെ മകളുടെ പേര് പറഞ്ഞാല്‍ കൊള്ളാമോ, ഫാമിലിയേ പറഞ്ഞാല്‍ കൊള്ളാമോയെന്ന്. ഇത് ആരായാലും ചോദിക്കില്ലേ. എനിക്ക് പേടിയായി. വന്ന് പെട്ടത് വലിയ കുഴിയിലാണ്. അവര് പറഞ്ഞു, എച്ച്ആര്‍ഡിഎസ് പറയുന്നതേ എനിക്ക് പറയാന്‍ സാധിക്കൂയെന്ന്.’