മരിച്ചെന്ന് റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ടെത്തി; സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

single-img
5 June 2022

മരിച്ചതായി സിബിഐ റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ട് ഹാജരായി. ബിഹാറിലെ മാധ്യമ പ്രവർത്തകൻ രാജ്ദേവ് രഞ്ജൻ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ ബദാമി ദേവിയാണ് കോടതിയിൽ ഹാജരായത്. താൻ മരിച്ചെന്നു സ്ഥാപിക്കാൻ നടത്തിയ സിബിഐയുടെ ശ്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബദാമി ദേവി പറഞ്ഞു. മെയ് 24നായിരുന്നു ബദാമി ദേവി മരിച്ചതായി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.

പക്ഷെ ഇന്ന് ബദാമി ദേവി വോട്ടർ ഐഡി കാർഡും പാൻ കാർഡുമായി കോടതിയിൽ ഹാജരാകുകയായിരുന്നു. “ഞാൻ മരിച്ചതായി സിബിഐ റിപ്പോർട്ട് നൽകിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്. ഞാൻ മരിച്ചിട്ടില്ല “- അവർ കോടതിയിൽ പറഞ്ഞു.

മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയാണ് ബദാമി ദേവി. സാക്ഷി മരിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയത് ഗുരുതര വീഴ്ചയാണെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ശരദ് സിൻഹ പറഞ്ഞു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഇതിനെ തുടർന്ന് സംഭവത്തിൽ കോടതി സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ സിവാൻ ബ്യൂറോ ചീഫായിരുന്ന രാജ്ദേവ് രഞ്ജൻ 2017ലാണ് വെടിയെറ്റ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടുപേർ സിവാനിലെ തിരക്കേറിയ ജംങ്ഷനിൽ വെച്ചാണ് രാജ്ദേവ് രഞ്ജനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ആ സമയം സംസ്ഥാനത്തിൽ അധികാരത്തിലുണ്ടായിരുന്ന ആർജെഡി നേതൃത്വത്തിനെതിരെ അന്ന് കടുത്ത ആരോപണങ്ങളാണ് രഞ്ജന്റെ ഭാര്യ ഉന്നയിച്ചത്. ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രസാദ് യാദവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം.