അംബേദ്കറുടെ പേര് കൂട്ടിച്ചേർത്തുകൊണ്ട് ജില്ലയുടെ പേര് മാറ്റി; ആന്ധ്രയിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു

single-img
24 May 2022

ആന്ധ്ര പ്രദേശിൽ അംബേദ്കറുടെ പേര് കൂട്ടിച്ചേർത്തുകൊണ്ട് ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ചവർ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു. സംസ്ഥാനത്തെ അമലപുരം ടൗണിലാണ് സംഭവം. കൊണസീമ ജില്ലയുടെ പേര് ബി ആർ അംബേദ്‌കർ കൊണസീമ എന്നാക്കിയതിൽ പ്രതിഷേധിച്ചവരും പൊലീസും തമ്മിൽ ലാത്തിച്ചാർജ് ഉണ്ടായി.

ഇതിന്റെ പിന്നാലെയാണ് സംസ്ഥാന ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീട് പ്രതിഷേധക്കാർ‌ തീയിട്ടത്. പിന്നാലെഎംഎൽഎ പൊന്നാട സതീഷിന്റെ വീടും ആക്രമികൾ തീയിട്ട് നശിപ്പിച്ചു.അക്രമ സംഭവങ്ങളിൽ പ്രതിഷേധക്കാർ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു.

അതേസമയം, പൊലീസിന് നേരെ നടന്ന കല്ലേറിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്കേറ്റു. ഈസ്‌റ്റ്‌ ഗോദാവരി ജില്ലയിൽ നിന്നുമാണ് കൊണസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ നാലിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ നേതൃത്വത്തിൽ ബി ആർ അംബേദ്‌കർ കൊണസീമ എന്നാക്കാൻ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ജില്ലകളുടെ എണ്ണം 26 ആയി.

ഇക്കാര്യത്തിൽ എതിർപ്പുള‌ളവർ അറിയിക്കണമെന്ന് വിജ്ഞാപനം കഴിഞ്ഞയാഴ്‌ചയാണ് പുറത്തിറക്കിയത്. ഇതിനിടെയാണ് വ്യാപകമായ ആക്രമണം റിപ്പോർട്ട് ചെയ്‌തത്. ആന്ധ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജു, ടിഡിപി സ്ഥാപകൻ മുൻമുഖ്യമന്ത്രിയായ എൻ.ടി രാമറാവു, സത്യസായി ബാബ, 15ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും സന്യാസിയുമായ അന്നമാചാര്യ എന്നിവരുടെ പേരിലും ജില്ലകൾ പ്രഖ്യാപിച്ചിരുന്നു.