റോഡുകളിലെ നിസ്‌കാരം നിര്‍ത്തി, പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ നീക്കി; ബിജെപി യുപിയിൽ കൊണ്ടുവന്ന മാറ്റങ്ങളെപ്പറ്റി യോഗി ആദിത്യനാഥ്
ബിജെപി യുപിയിൽ അധികാരത്തിൽ വന്ന ശേഷം ഈദ് ദിനത്തില്‍ റോഡുകൾ നടത്തുന്ന നമസ്‌കാരം നിര്‍ത്തിയെന്നും പള്ളികളില്‍ നിന്നും ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്‌തെന്നും അവ പ്രദേശത്തെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബിജെപിയുടെ സംസ്ഥാനത്തെ വികസനങ്ങൾ പട്ടികപ്പെടുത്തുന്നതിനിടെയാണ് യോഗിയുടെ ഈ പരാമര്‍ശം. ‘രാജ്യത്തെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. എന്നാൽ ഇവിടെ തെരഞ്ഞെടുപ്പിനിടെയോ അതിന് ശേഷമോ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സമാധാനപരമായി നടന്നു.മുൻ തവണ ഈദിന് റോഡിലുള്ള നമസ്‌കാരം ഇത്തവണ നിങ്ങള്‍ കണ്ടുകാണില്ല. ഇവിടെയുള്ള പള്ളികളിലെ ലൗഡ്‌സ്പീക്കറുകളുടെ ശബ്ദവും അധികമായി കേള്‍ക്കാറുണ്ടാകില്ല, കാരണം ഇവയെല്ലാം ഇപ്പോള്‍ ആശുപത്രികള്‍ക്കോ സ്‌കൂളുകള്‍ക്കോ കൈമാറിക്കഴിഞ്ഞു,’ യോഗി പറഞ്ഞു.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ 5,600ലധികം കന്നുകാലികള്‍ സ്ഥാപിച്ചതായി യോഗി അവകാശപ്പെട്ടു. ജനങ്ങളില്‍ നിന്ന് കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കില്‍ വാങ്ങുന്ന ചാണകത്തില്‍ നിന്നും സിഎന്‍ജി നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു തീര്‍ത്ഥാടന കേന്ദ്രം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു.