യുഡിഎഫും ബിജെപിയും ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നു: മുഖ്യമന്ത്രി

single-img
18 May 2022

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വർധിക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച മികച്ച വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പ് നടന്ന 42 വാർഡുകളിൽ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എൽഡിഎഫ് കരസ്ഥമാക്കിയത് . അതിൻ്റെ പകുതി (12) വാർഡുകളിൽ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാർഡുകളും. എൽ ഡി എഫ് ജയിച്ചതിൽ 7 വാർഡുകൾ യു.ഡി.എഫിൽ നിന്നും 2 വാർഡുകൾ ബിജെപിയിൽ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിൻ്റെ മാറ്റുകൂട്ടുന്നതായി അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്ന കേരള ജനതയുടെ ആഗ്രഹമാണ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. യുഡിഎഫിൻ്റേയും ബിജെപിയുടേയും ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതു കൂടിയായി ഇതിനെ കണക്കാക്കാം. രാഷ്ട്രീയ നൈതികത പൂർണമായും കൈമോശം വന്ന യു.ഡി.എഫും ബിജെപിയും ചില പ്രദേശങ്ങളിൽ ഒത്തു ചേർന്ന് രൂപം നൽകിയ അദൃശ്യമായ അവിശുദ്ധ കൂട്ടുകെട്ടുകളും ഈ ഫലത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെയുള്ള സങ്കുചിത നീക്കങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ജനങ്ങളെന്ന യാഥാർത്ഥ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സർക്കാർ നയങ്ങളോടൊപ്പമാണ് ജനങ്ങൾ നിൽക്കുന്നത്. തുടർച്ചയായി നടത്തുന്ന കുപ്രചാരണങ്ങൾക്ക് ജനമനസ്സുകളിൽ സ്ഥാനമില്ല.

അധികാരമോഹം മാത്രം മുൻനിർത്തി യു.ഡി.എഫും ബിജെപിയും ഉയർത്തുന്ന അക്രമോത്സുക ജനവിരുദ്ധ രാഷ്ട്രീയനിലപാടുകളെയും നീക്കങ്ങളെയും കണക്കിലെടുക്കാതെ കേരളത്തിൻ്റെ പുരോഗതിയും ക്ഷേമവും ഉറപ്പു വരുത്താൻ ജനങ്ങൾ ഒപ്പമുണ്ടെന്ന വസ്തുത അളവറ്റ ആത്‌മവിശ്വാസവും പ്രചോദനവും പകരുന്ന ഒന്നാണ്. എൽ.ഡി.എഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയപൂർവ്വം നന്ദി പറയുന്നു. വിജയികളെയും വിജയത്തിനായി പ്രയത്നിച്ച പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.