ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്ന് റിഫയുടെ ഉമ്മ

single-img
17 May 2022

റിഫമെഹ്നുവിന്റേത് ഒരു ആത്മഹത്യയാണെങ്കില്‍ അവരെ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. തന്റെ മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു.

റിഫയുടേത് തൂങ്ങിമരണം തന്നെ എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. നിലവിൽ റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ട്കൂടി വരാനുണ്ട്. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിലേക്ക് നയിച്ച കാരണങ്ങളറിയണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇതിനോടകം കേസ് കൊടുത്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്നും ഷെറീന ചോദിക്കുന്നു.

ദുബായിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍കൂടി വരാനുണ്ട്.

അതേസമയം, റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തത്. ഇപ്പോൾ ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.