പത്തു ദിവസങ്ങളിൽ 61 ലക്ഷം രൂപ; മികച്ച വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്
ഒരുഭാഗത് വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും മികച്ച വരുമാനം നേടി കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ്. സർവീസ് തുടങ്ങിയ ശേഷം ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്.
ഇനി സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഇതിലും ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടന ദിവസം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചര്‍ച്ചയായിരുന്നു.
എന്നാൽ ഈ വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്.