പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തിയാല്‍ കേരളത്തില്‍ സമാധാനം ഉണ്ടാകും: കെ സുരേന്ദ്രൻ
പാലക്കാട് ജില്ലയിൽ നടന്ന തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്യമായ രാഷ്ട്രീയ സഖ്യത്തിലേക്ക് പോകുന്നത് വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുമെന്നും പാലക്കാട് നടന്നത് സമാധാന യോഗമല്ല, സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് സംവിധാനം പാലക്കാട് നിഷ്ക്രിയമായിരുന്നു. ജില്ലയിൽ ബിജെപി സമാധാന യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് പറഞ്ഞിട്ടുണ്ട്. സമാധാനത്തെക്കുറിച്ച് വെറുതെ സംസാരിക്കുന്നതാണെന്നും, സിപിഎമ്മിന്റെ നേതൃത്വം സര്‍വകക്ഷി സമാധാനം ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രന് ആരോപിച്ചു. കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തിയാല്‍ സമാധാനം ഉണ്ടാകും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെടേണ്ടത് കേരള സര്‍ക്കാറാണ്.
കേരളത്തിലെത്തുന്ന അമിത് ഷായുമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സാംസാരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയിൽ പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സിപിഎം ശ്രമം. എം.വി. ഗോവിന്ദന്റെയും കെ.ഇ.എന്നിന്റെയും പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്നും എസ്.ഡി.പി.ഐക്കും സി.പി.ഐ.എമ്മിനും ഒരേ വേവ്ലങ്ങ്ത്താണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി സ്വാഗതം ചെയ്യുകയാണ് സിപിഎമ്മെന്നും സുരേന്ദ്രൻ ആരോപിച്ചു.