നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്; വിദ്വേഷ പ്രചരണത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി
ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തില് തന്റെ സോഷ്യൽ മീഡിയയിലൂടെ മറുപടി പറയുകയായിരുന്നു മന്ത്രി.
സഖാവിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ ക്യാമ്പയിൻ കേരളീയ സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല. മരണാനന്തരവും സഖാവിനെതിരെ വേട്ടയാടൽ തുടരുകയാണെന്ന് അദ്ദേഹം എഴുതി.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
സഖാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. മരണം വരെ ജനങ്ങൾക്കും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു സഖാവിന്റെ ജീവിതം. സ്വന്തം മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് കൈമാറണമെന്ന് സഖാവ് നേരത്തെ നിശ്ചയിച്ചിരുന്നു.
ഇപ്പോൾ ഈ വാക്കുകൾ ഇവിടെ കുറിക്കുന്നത് കടുത്ത വേദനയോടും അമർഷത്തോടും കൂടിയാണ്. സഖാവിനെതിരെ ഒരു വിഭാഗം നടത്തുന്ന വിദ്വേഷ ക്യാമ്പയിൻ കേരളീയ സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല. മരണാനന്തരവും സഖാവിനെതിരെ വേട്ടയാടൽ തുടരുകയാണ്.
ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത് . ആ ആഗ്രഹം സഖാക്കൾ നിറവേറ്റിയിട്ടുണ്ട്.
വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം ;നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ.