വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും; ഇത് വെറും വാക്കല്ല: മുഖ്യമന്ത്രി

single-img
1 April 2022

കേരളത്തിൽ വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ എന്നത് നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നുവെന്നും വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 ഹെക്ടര്‍ സ്വകാര്യ ഭൂമിയിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിച്ചത് ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.

140 വ്യക്തികളിൽ നിന്നും 61 കോടി രൂപയ്ക്കാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുത്തത്.
പദ്ധതി നടപ്പാക്കുന്നത് മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപന ഉടമകളെയും തൊഴിൽ നഷ്ടപ്പെടുന്നവരെയും പുനരധവസിപ്പിക്കുന്നതിനായാണ് 714.56 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യാപാര സമുച്ചയം 2 കോടി രൂപ മുതൽ മുടക്കിൽ നിര്‍മ്മിച്ചിരിക്കുന്നത്.