എകെ ആന്റണിയും സുരേഷ്‌ഗോപിയും ഉൾപ്പെടെ 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നു; യാത്രയയപ്പ് നൽകി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യസഭ
കേരളത്തിൽ നിന്നുള്ള എകെ ആന്റണി, സുരേഷ് ഗോപി ഉൾപ്പടെയുള്ള 72 എംപിമാര്‍ രാജ്യസഭയിൽ തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കാൻ ഒരുങ്ങുന്നു.. അനുഭവമാണ് അറിവ് എന്നതിനേക്കാൾ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഞങ്ങള്‍ ഈ പാര്‍ലമെന്റില്‍ വളരെക്കാലം ചെലവഴിച്ചു. ഈ വീട് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. നമ്മള്‍ സംഭാവന ചെയ്തതിനേക്കാള്‍ കൂടുതല്‍. ഈ സഭയിലെ അംഗമെന്ന നിലയില്‍ ശേഖരിച്ച അനുഭവസമ്പത്ത് രാജ്യത്തിന്റെ നാല് ദിശകളിലേക്കും കൊണ്ടുപോകണം’ -എംപിമാരുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്‍റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.കുറച്ച് സംസാരിക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എ.കെ.ആന്‍റണിയെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുസോറിയിലെ ഐഎസ് പഠനകാലത്തുപയോഗിച്ച ജാക്കറ്റ് ധരിച്ചെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്യോഗസ്ഥനില്‍ നിന്ന് രാഷ്ട്രീയക്കാരിനിലേക്കുള്ള ചുവട് മാറ്റവും, രാജ്യസഭയിലെ ദിനങ്ങളും ഓര്‍മ്മിച്ചെടുത്തു.
ഇനി വരുന്ന നാല് മാസത്തിനകം കാലാവധി പൂര്‍ത്തിയാക്കുന്ന 72 എംപിമാര്‍ക്കാണ് ഇന്ന് രാജ്യസഭയിൽ കൂട്ടത്തോടെയുള്ള യാത്രയയപ്പ് നല്‍കിയത്. എ കെ ആന്‍റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപിയും ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും. കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ.കെ.ആന്‍റണി തിരുവന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്‍റണി മനസ് തുറന്നിട്ടില്ല.