ബിജെപി പ്രവർത്തകർക്ക് പറ്റിയത് അബദ്ധം; ക്ലിഫ് ഹൗസ് എന്ന് കരുതി കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ വസതിക്ക് സമീപം
കെ റെയിൽ വിരുദ്ധ സമരത്തിന്റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ കെ റെയ്ല്‍ കുറ്റി നാട്ടിയെന്ന ബിജെപിയുടെ അവകാശ വാദം തള്ളി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയില്‍ നിന്ന് പിഴുതെടുത്ത കെ റെയില്‍ അതിരടയാളക്കല്ല് ക്ലിഫ് ഹൗസ് വളപ്പിനുള്ളില്‍ ബിജെപി പ്രവര്‍ത്തകര്‍ കുഴിച്ചിട്ടു എന്നാണ് സംസ്ഥാന നേതാക്കള്‍ അവകാശപ്പെടുന്നത്.
അതേസമയം, ക്ലിഫ് ഹൗസിലല്ല കൃഷി മന്ത്രി മന്ത്രി പി പ്രസാദിന്റെ വസതിക്ക് സമീപമാണ്
കല്ല് നാട്ടിയതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വസതിയാണെന്ന ധാരണയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പിറകിലായിരുന്നു.
യാഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ വസതിയും കൃഷി മന്ത്രി പ്രസാദിന്റെ വസതിയും തമ്മില്‍ അര കിലോമീറ്റര്‍ ദൂരമുണ്ടെന്നും പൊലീസ് പറയുന്നു. നേരത്തെ മുരുക്കുംപുഴയില്‍ നിന്ന് പിഴുതെടുത്ത കെ റെയില്‍ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ക്ലിഫ് ഹൗസിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെ സ്വകാര്യ വ്യക്തിയുടെ മതില്‍ ചാടിക്കടന്ന് ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രസാദിന്റെ വീടിന്റെ വളപ്പിലെത്തുകയായിരുന്നു.
ഇവിടെയാവട്ടെ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സുരക്ഷ കുറവായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതിഷേധ സമരത്തിൽ ആറ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . യുവമോര്‍ച്ച പ്രവര്‍ത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുല്‍, പ്രതീഷ്, വിഷ്ണു വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.