ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കാൻ കർണാടകയിൽ മുസ്ലീം കച്ചവടക്കാർക്ക് വിലക്ക്


കർണാടകയിലെ ഉഡുപ്പിയിലുള്ള ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്രങ്ങളിൽ നടക്കുന്ന ഉത്സവങ്ങളില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ജാതി – മത വ്യത്യാസമില്ലാതെയാണ് മുന്‍വര്‍ഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും 100-ല്‍ അധികം മുസ്ലീം കച്ചവടക്കാര്‍ ഇവിടെ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. പക്ഷെ ഇക്കുറി ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
അതേസമയം, ചില വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദം കാരണമാണിതെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റിയിലെ അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കള്‍ക്ക് മാത്രമായി കച്ചവട സ്റ്റാളുകള്‍ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മര്‍ദ്ദം അവര്‍ക്കുമേലുണ്ട്,’ ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറയുന്നു.