വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ: രമ്യ ഹരിദാസ്

single-img
12 March 2022

വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ എന്ന് കോൺഗ്രസ് എംപി രമ്യ ഹരിദാസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയി ലൂടെ ആയിരുന്നില്ല.തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ പരിഹരിച്ചും തന്നയാണ് പാർട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്.ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വരികയും ചെയ്തിട്ടുണ്ട് എന്ന് രമ്യ പറയുന്നു.

ഇന്ത്യയുടെ സ്വാതന്ത്യം സ്വപ്നമായി കണ്ടുതുടങ്ങിയ കോൺഗ്രസിന് 1907 ലെ പിളർപ്പ് ആദ്യ കടമ്പയായി.ജനകീയരും കഴിവുറ്റവരുമായിരുന്ന നേതാക്കൾ പരസ്പര വിരുദ്ധ ആശയത്തിൽ എതിർചേരികളിലായി.മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം വിഫലമായിതീരുമോ എന്ന സന്ദേഹമുയർന്നു.അഭിപ്രായ വ്യത്യാസങ്ങൾ മറന്ന എ.സി.മജുംദാറിന്റെ നിർത്തി വീണ്ടും ഒന്നായി.
അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന മോത്തിലാൽ നെഹ്റുവും സി ആർ ദാസും 1922 ൽ സ്വരാജ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസിൽ നിന്ന് മാറി തെരഞ്ഞെടുപ്പിൽ മത്സരിച്ച കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു.പിന്നീട് അവരും പാർട്ടിയോട് ചേർന്നു.ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിന്തകൾക്ക് വിപരീതമായി,മത്സരത്തിലൂടെ സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായതും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടുന്നതിൽ നിന്നും പാർട്ടിയെ പുറകോട്ട് വലിച്ചിട്ടില്ല എന്ന് രമ്യ തന്റെ ഫേസ്ബുക്കിൽ എഴുതി.

1951-52 ലെ ആദ്യ തെരെഞ്ഞെടുപ്പിൽ 489 സീറ്റിൽ 364 മാത്രമായിരുന്നു സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന്റെ നേട്ടം. രണ്ടാം ലോകസഭ തെരെഞ്ഞെടുപ്പിൽ 494 ൽ 371 എം.പിമാരുണ്ടായിരുന്ന പാർട്ടി മൂന്നാം ലോകസഭയിൽ 361 അംഗങ്ങളായി ചുരുങ്ങി.

സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടുകൾ മാത്രം പിന്നിട്ടപ്പോഴേക്ക് 1967 ൽ 520 അംഗ പാർലമെൻറ് 283 പേർ മാത്രമായിരുന്നു കോൺഗ്രസിന്.10 വർഷം പിന്നിട്ട് 1977 ൽ 295 അംഗങ്ങളുമായി ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ 154 സീറ്റുമായി ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ലോകത്തെ മികച്ച നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.അവിടെ നിന്നും ഉയർത്തെഴുന്നേറ്റു,അതിന് ശേഷം 1989ൽ വി.പി.സിങും 1990 ൽ ചന്ദ്രശേഖറും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.ഐ.കെ ഗുജറാളും,എച്ച്.ഡി.ദേവഗൗഡയും എ.ബി. വാജ്പേയിയും കോൺഗ്രസ് ഇതര സർക്കാറുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.പിന്നീട് ബഹു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ 10 വർഷം തുടർച്ചയായി കോൺഗ്രസ് മുന്നണി രാജ്യം ഭരിച്ചില്ലേ?

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സർക്കാരിന് വിറ്റഴിക്കാൻ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകൾ തന്നെ തീർത്തതും.

ഇതര പാർട്ടിക്കാർ എന്നും ആഗ്രഹിച്ചത് കോൺഗ്രസ് വിമുക്ത ഇന്ത്യയായിരുന്നു,കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികൾ തമ്മിൽ ഐക്യത്തിൽ ആയിരുന്നു.കിട്ടാവുന്ന സന്ദർഭങ്ങളിലെല്ലാം കോൺഗ്രസിനെ ഒറ്റപ്പെടുത്താനും അപഹസിക്കാനും എന്നും എല്ലാ പാർട്ടിക്കാരുടേയും കൊടിയുടെ നിറങ്ങളും മുഖംമൂടികളും വ്യത്യസ്തമായിരുന്നു എങ്കിലും അകമേ ഒരേ ലക്ഷ്യത്തിൽ ആയിരുന്നു.

രാജ്യ പുരോഗതിയുടെ പോരാട്ടത്തിനിടയിൽ കോൺഗ്രസിന് ബലി കൊടുക്കേണ്ടി വന്നത് പ്രിയപ്പെട്ട ഇന്ദിരാജിയുടെ രക്തമാണ് ,ചിതറിത്തെറിച്ച പോയത് പ്രിയ രാജീവ് ജിയുടെ തിരുശരീരമാണ്..കോൺഗ്രസിന്റെ നഷ്ടം എന്നും കോൺഗ്രസിന്റേതു മാത്രമായി തീരുകയും കോൺഗ്രസിന്റെ നേട്ടം രാജ്യത്തിന്റെ നേട്ടമായി തീരുകയും ചെയ്യുന്നത് നിർവികാരതതോടുകൂടി കണ്ടു നിൽക്കേണ്ടി വരുന്നവരാണ് കോൺഗ്രസുകാർ..

കോൺഗ്രസ് തിരിച്ചു വരും,തെറ്റുകൾ തിരുത്തി ആർജ്ജിത ശക്തിയോടുകൂടി രാജ്യത്തെ ജനങ്ങളെ നയിക്കാൻ കോൺഗ്രസ് തിരിച്ചു വരും.. ജീവൻ നൽകിയും രക്തം നൽകിയും ഈ രാജ്യത്തെ പടുത്തുയർത്തിയ കോൺഗ്രസിന് തിരിച്ചു വരാതിരിക്കാൻ ആകുമോ? ഈ രാജ്യത്തെ ജനതയ്ക്ക് വേണ്ടി ജീവനും സമ്പത്തും ത്യജിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രയാസങ്ങളിൽ സാന്നിദ്ധ്യമാകാതിരിക്കാൻ ആകുമോ? കോൺഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും..

ഓരോ കോണിലും കോൺഗ്രസിന്റെ ഓരോ പോരായ്മകളെയും , ഓരോ വീഴ്ചകളെയും ആഘോഷിക്കുന്ന വ്യത്യസ്ത മുഖംമൂടിയണിഞ്ഞ് കോൺഗ്രസിനെ തകർക്കുകയെന്ന ഒരേ മനസ്സുമായി ഒരു കൂട്ടം പാർട്ടിക്കാർ ചുറ്റുഭാഗവും നിന്ന് തകർക്കാൻ ശ്രമിക്കും എന്നറിയാം…പക്ഷേ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുന്ന തന്നെ ചെയ്യും..കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുക തന്നെ ചെയ്യും..കാരണം അത് ചരിത്രനിയോഗമാണ്.- രമ്യ പറയുന്നു.