ഡിജിപിയുടെ പേരിൽ അധ്യാപികയിൽ നിന്നും തട്ടിയത് 14 ലക്ഷം
സംസ്ഥാന ഡിജിപി അനിൽകാന്തിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി ഓണ്‍ ലൈൻ തട്ടിപ്പ്. കൊല്ലം ജില്ലയിലെ ഒരു അധ്യാപികയിൽ നിന്നും ഹൈ ടെക് സംഘം തട്ടിയത് 14 ലക്ഷംരൂപ. വടക്കേ ഇന്ത്യ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ ലൈൻ ലോട്ടറി (Online Lottery) അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്. അതിന്റെ സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്.
നിങ്ങൾ ഉടൻ ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഈ സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു. ഇക്കാര്യത്തിലെ സംശയം തീക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ വലയിൽ കുരുങ്ങി.
അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.