ഞങ്ങൾ എല്ലാം ചെയ്തത് സ്വന്തം നിലയ്ക്ക്; തിരിച്ചെത്തുമ്പോള്‍ പൂവു നല്‍കി സ്വീകരിക്കുന്നത് അര്‍ഥശൂന്യം; പ്രതികരണവുമായി ബിഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥി

single-img
3 March 2022

റഷ്യൻ ആക്രമണത്തിൽ ഉക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്ര സർക്കാർ സമയോചിതമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയില്ലെന്ന് ബിഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ദിവ്യാംശു സിംഗ്.


തങ്ങൾ സ്വന്തം നിലയ്ക്കാണ് അതിര്‍ത്തി കടന്നതെന്നും സ്വന്തം പൗരമാരെ യുദ്ധമുഖത്ത് നിന്ന് പുറത്തുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാതെ തിരിച്ചെത്തുമ്പോള്‍ പൂവു നല്‍കി സ്വീകരിക്കുന്നത് അര്‍ഥശൂന്യമാണെന്നും ദിവ്യാംശു സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഉക്രൈന്റെ അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും രീതിയിൽ സഹായം ലഭിച്ചത്. അതിന് മുമ്പ് ഒരിക്കൽ പോലും സഹായം ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്ത് പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കി ട്രെയ്നില്‍ കയറുകയാണ് ചെയ്തത്. ശരിയായ സമയം നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു.

തങ്ങളുടെ പൗരന്‍മാരോട് ഉക്രൈന്‍ വിടാന്‍ ആദ്യം ആവശ്യപ്പെട്ടത് അമേരിക്കയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഏതായാലും ഇന്ത്യയിലെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയുമായിരുന്നു? ഇപ്പോള്‍ ഈ പുഷ്പം സ്വീകരിക്കുന്നതിലെ അര്‍ഥമെന്താണ്?’ ദിവ്യാംശു ചോദിച്ചു. ഉക്രൈനിൽ നിന്നും ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍നിന്ന് വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ എത്തിയത്.

ഡൽഹിയിലെ വിമാനത്താവളത്തില്‍ പൂക്കള്‍ നല്‍കിയാണ് അധികൃതർ സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ദിവ്യാംശുവിന്റെ വിമര്‍ശനം ഉണ്ടായത്.