രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയാറായി ഉക്രൈന്‍; വേദി വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് റഷ്യ
ഉക്രൈന്റെ വിവിധ ഭാഗങ്ങളിലായി റഷ്യന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്ക് തയാറായി ഉക്രൈന്‍. ഉക്രൈൻ പ്രസിഡന്റ് വോളോഡമിര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് തന്നെ വൈകിട്ട് ചര്‍ച്ച നടക്കുമെന്നാണ് ലഭ്യമാകുന്ന സ്ഥിരീകരണം.
കഴിഞ്ഞ ദിവസം നടന്നിരുന്ന ആദ്യ ചര്‍ച്ചയില്‍ സംബന്ധിച്ച പ്രതിനിധികള്‍ തന്നെ ഇന്നും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാൽ ഈ ചര്‍ച്ചയുടെ വേദി വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് റഷ്യ അറിയിച്ചു. തിങ്കളാഴ്ച ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
റഷ്യയുടെ പൂർണ്ണമായ സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. അതേസമയം, ഉക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.