ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
കൊല്ലം ജില്ലയിലെ എഴുകോണ്‍ ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ജില്ലയിലെ തന്നെ കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തനിക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തെ തുടർന്ന് എക്സൈസ് ഷോപ്പില്‍ പരിശോധന നടത്തി 9 ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇവയുടെ ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകൂ. അതേസമയം, പരാതിയെ തുടര്‍ന്ന് ഇന്നലെ വില്പനശാല തുറന്നില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് ഇയാള്‍ കുടിച്ചത്. അന്നേ വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്നമായി. പിന്നാലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, കൂടെ മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സിഐപി എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.