ശബരിമല പോലെ സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോടതി പരിഗണിക്കണം; ഹിജാബ് വിഷയത്തില്‍ കർണാടക സർക്കാർ
സംസ്ഥാനത്തെ കലാലയങ്ങളിലെ ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തില്‍ കേരളത്തിലെ ശബരിമല വിധി പരാമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍. സുപ്രീം കോടതി ശബരിമല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നിയമത്തിന്റെ പശ്ചാത്തലത്തിൽ ഹിജാബുമായി ബന്ധപ്പെട്ട ഹർജിയെയും നോക്കി കാണേണ്ടതുണ്ടെന്നും ഭരണഘടനാപരമായ ധാര്‍മ്മികതയുടെയും വ്യക്തിയുടെ അന്തസ്സിന്റെയും വശത്ത് നിന്ന് നോക്കുമ്പോള്‍ ഹിജാബ് എന്ന ആശയം അംഗീകരിക്കാന്‍ കഴിയുമോയെന്നും എജി കോടതിയിൽ ചോദിച്ചു.
സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോടതി പരിഗണിക്കണമെന്ന് അദ്ദേഹം ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം കാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്നിൽ വാദം ഉയർത്തി.
ശബരിമലയുടെ ബന്ധപ്പെട്ട 2018ലെ സുപ്രീം കോടതി വിധിയില്‍, കേരളത്തിലെ ശബരിമല ക്ഷേത്രത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കുന്നത് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് കണക്കാക്കിയിരുന്നു. ഇവിടെ ഹിജാബ് എസന്‍ഷ്യല്‍ പ്രാക്ടീസാക്കുന്നതോടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. ഹിജാബ് ഒരു മതത്തിന്റെ ഭാഗമായുള്ള അനുമതിയായി മാറിയാല്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവും,.- എ.ജി. പറഞ്ഞു.