രണ്ടര വയസുകാരിയായ മകളെ പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും
രണ്ടര വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. 2018 ഫെബ്രുവരിയിൽ മുട്ടടയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ ജയകൃഷ്ണൻ വിധിച്ചു. കുട്ടി തന്റെയല്ല എന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
മകളുടെ പിതൃത്വത്തിൽ സംശയമുള്ള പ്രതി രണ്ടര വയസുകാരിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയും ഭാര്യയും മകളും ഭാര്യയുടെ രക്ഷിതാക്കളും ഒരുമിച്ചായിരുന്നു താമസം. സംഭവം നടക്കുന്ന ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്. കുട്ടി രാത്രി സമയങ്ങളിൽ ഉൾപ്പെടെ സ്ഥിരമായി കരയുകയും മൂത്രം ഒഴിക്കുമ്പോൾ വേദനയെന്നും പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കാണുന്നത്. ഈ മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചപ്പോൾ കുട്ടി കരയുകയല്ലാതെ മറുപടി പറഞ്ഞില്ല. പക്ഷെ പ്രതിയെ ഭാര്യയ്ക്ക് സംശയമുണ്ടായിരുന്നു. പ്രസവിച്ച സമയം മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി ഭാര്യയെ മർദിക്കാറുണ്ടായിരുന്നു.
ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മ നേരിൽ കണ്ടു. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി കുട്ടിയെ പീഡിപ്പിച്ചതോടെ അമ്മയുടെ രക്ഷിതാക്കളുടെ അടുത്തേക്ക് കുട്ടിയെ മാറ്റി. എന്നാൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ മുറിവ് ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.