ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും കുട്ടികളെ വെറുതെവിടുക: ജ്വാല ഗുട്ട
ഹിജാബ് ധരിച്ചു എന്ന കാരണത്താൽ കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കാതിരുന്ന അധികൃതരുടെ നടപടിയുംപിന്നാലെ ഉണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.
വിദ്യാർഥികള്‍ക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കേണ്ട സ്ഥലങ്ങളാണ് സ്കൂളുകളെന്നും അതിന്റെ വാതില്ക്കലെത്തുന്ന കുഞ്ഞുങ്ങളെ അപമാനിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും സോഷ്യൽ മീഡിയയിൽ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ജ്വാല ഗുട്ട അഭിപ്രായം പറഞ്ഞത്.
”സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. അവർക്ക് അവരുടെ ഏറ്റവും സുരക്ഷിതമായ ആശ്രയകേന്ദ്രങ്ങളായി മാറേണ്ട സ്ഥലമാണ് സ്കൂളുകള്‍. അവർ ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. ഈ വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും ദയവായി വെറുതെവിടുക. ആ കുഞ്ഞു മനസുകളെ മുറിവേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക. ഇത് നിര്‍ത്തൂ,” ജ്വാല ഗുട്ട എഴുതി.