റോയി വയലാട്ട് ഉൾപ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ സർക്കാർ
കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രതികളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്നും പോക്‌സോ കേസില്‍ തിങ്കളാഴ്ച വരെ റോയി വയലാട്ടിനെ അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അതേപോലെതന്നെ, പരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാവൂ എന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാൽ, കേസിൽ തങ്ങള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് റോയ് വയലാട്ട് ഉൾപ്പെടെയുള്ള പ്രതികളും അറിയിച്ചു.
ഇതിനെ തുടർന്നാണ് കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ ത്. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം റോയി വയലാറ്റ് നിഷേധിക്കുകയുണ്ടായി. എറണാകുളം ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമദേവും പ്രതികളാണ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയിക്കും മറ്റുമെതിരെ പോക്‌സോ കേസെടുത്തത്