ഐപിഎല്ലിൽ ആശങ്കയില്ല; കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് മുന്നിലുള്ള പ്രധാന ലക്‌ഷ്യം: ശ്രീശാന്ത്
ഇത്തവണത്തെ ഐപിഎല്‍ ടീമുകളില്‍ പങ്കാളിയാകാത്തതിനെച്ചൊല്ലി ദുഃഖമില്ലെന്നും അതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ലെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇക്കുറി കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് ശ്രീശാന്ത് പറയുന്നു. ഒരുപക്ഷെ കൂടുതൽ . മെച്ചപ്പെട്ട കാര്യങ്ങള്‍ സംഭവിക്കാനായിരിക്കാം ഐപിഎല്ലില്‍നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് പ്രത്യാശ പ്രകടിപ്പിച്ച ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തില്‍ ആദ്യ അഞ്ഞൂറു കളിക്കാരില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് ഭാരവാഹികള്‍ക്കുള്ള നന്ദിയും അറിയിക്കുകയുണ്ടായി.
ഈ സീസണിൽ 50 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ചാണ് ശ്രീശാന്തിനെ ഇത്തവണ ഐപിഎല്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യൻ ടീമിന്റെ രണ്ടു ലോകകപ്പ് ജയങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത്, നേരത്തെ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 44 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
വരുന്ന 17ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനായി രാജസ്ഥാനിലാണ് ഇപ്പോൾ ശ്രീശാന്ത് ഉള്ളത്. നീണ്ട ഒൻപത് വര്‍ഷത്തിനുശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലിറങ്ങുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാം ലൈവിലൂടെയും ശ്രീശാന്ത് പങ്കുവെക്കുകയും ചെയ്തിരുന്നു.