തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പോക്‌സോ കേസിലെ പ്രതി അഞ്ജലി വടക്കേപ്പുര

single-img
13 February 2022

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് മുഖ്യ പ്രതിയായ പോക്‌സോ കേസിലെ പ്രതിയായ അഞ്ജലി വടക്കേപ്പുര. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയാണ് അഞ്ജലി ആരോപണങ്ങള്‍ നിഷേധിച്ചത്.

പോലീസിൽ തനിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയാണ് അഞ്ജലി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മകളെ മുന്നിൽ വച്ച് ആ സ്ത്രീ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് അഞ്ജലി പറയുന്നു.

അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങിനെ: ”ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. സത്യം തെളിയും. പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ എന്റെ ജീവിതം വച്ച് കളിക്കുകയാണ്. രാഷ്ട്രീയപ്രമുഖരടക്കം ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട്. ഇത് ഞാന്‍ തുറന്ന് പറയുമെന്ന പേടി കൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിയത്.

കാശ് കൊടുത്തിട്ട് അവര്‍ എനിക്കെതിരെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞ് കൊണ്ടാണ് ഇത്രയും നാളും ഞാനും പിടിച്ച് നിന്നത്. ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുവരും. ഒരു പെണ്ണിനും ഈ ഗതി വരാന്‍ പാടില്ല. നിരപരാധിത്വം തെളിയിക്കാന്‍ ഏത് അറ്റം വരെയും ഞാന്‍ പോകും.

18 വര്‍ഷം കൊണ്ട് നേടിയതെല്ലാം അവര്‍ ഒറ്റ നിമിഷം കൊണ്ടാണ് തകര്‍ത്തത്.ബിസിനസ് നടത്തിപ്പിന് വേണ്ടിയാണ് ആ സ്ത്രീയുടെ കൈയില്‍ നിന്ന് വട്ടി പലിശയ്ക്ക് ഞാന്‍ പണം വാങ്ങിയത്. എന്റെ ഓഫീസിലെ ഒരു പെണ്‍കുട്ടിയെങ്കിലും പറയട്ടേ, അഞ്ജലി അങ്ങനെ എങ്ങോട്ടെങ്കിലും കൊണ്ട് പോയിട്ടുണ്ടെന്ന്. സ്വന്തം മകളെ വച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതം നശിപ്പിച്ച എല്ലാവരുടെയും യഥാര്‍ത്ഥ മുഖം ഞാന്‍ പുറത്തുകൊണ്ടുവരും. ഇതുപോലെ ഒരാളുടെയും ജീവിതം നശിക്കാന്‍ പാടില്ല.”