ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയിലേക്ക്
കർണാടകയിലെ ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്തെ ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അന്തിമ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് മാത്രമല്ല, കാവി ഷാളും ഉൾപ്പടെയുല്ല മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ് . അതേസമയം, വിവാദത്തെ തുടർന്ന് അടച്ചിരുന്ന സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇനി ഹൈക്കോടതി വിശാല ബെഞ്ച് വാദം കേൾക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികൾ പരിഗണിച്ചത്.