രണ്ട് വർഷം നീണ്ട അന്താരാഷ്ട്ര അതിര്‍ത്തി നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാൻ ഓസ്ട്രേലിയ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം
കോവിഡിന്റെ രൂക്ഷമായ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കര്‍ശനമായ അന്താരാഷ്ട്ര അതിര്‍ത്തി നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് ഈ മാസം 21 മുതല്‍ ഓസ്ട്രേലിയ രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിസ ഉടമകളെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കും.
ഇനിമുതൽ ഓസ്ട്രേലിയയിലേക്ക് വരാന്‍ ഇരട്ട വാക്സിനേഷന്‍ എടുക്കണം എന്നതാണ് വ്യവസ്ഥ. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും ഈ ചട്ടം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു വർഷം മുൻപ് നവംബറില്‍ ആരംഭിച്ച വിനോദസഞ്ചാരികള്‍ക്കും വിദേശ തൊഴിലാളികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ക്രമേണ ഇല്ലാതാക്കുന്നതിന്റെ അവസാന ഘട്ടമാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. 2020 മാര്‍ച്ചില്‍ പാന്‍ഡെമിക് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിരുന്നു.
പുതിയ തീരുമാനത്തിലും പരിമിതമായ ചില വിമാനങ്ങളില്‍ പൗരന്മാര്‍ക്ക് മാത്രമേ മടങ്ങാന്‍ അനുവാദമുള്ളൂ. എന്നാൽ വ്യക്തിഗത സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ ക്വാറന്റൈന്‍ നിയമങ്ങളും എത്തിച്ചേരല്‍ പരിധികളും സജ്ജീകരിക്കുന്നത് തുടരും, മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും പുതിയ വാര്‍ത്തയെ ഓസ്ട്രേലിയയിലെ ടൂറിസം വ്യവസായം സ്വാഗതം ചെയ്യയ്തു. രാജ്യത്തിന്റെ നീണ്ടുനിന്നഅടച്ചുപൂട്ടല്‍ ടൂറിസം മേഖലയെ തകര്‍ത്തതിനാല്‍ സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ തൊഴിലവസരങ്ങള്‍ ഏകദേശം 12% ഇടിഞ്ഞിരുന്നു. മോറിസന്റെ പ്രഖ്യാപനത്തിന് ശേഷം ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയര്‍വേയ്സ് ലിമിറ്റഡിന്റെ ഓഹരികള്‍ 6% വരെ ഉയര്‍ന്നു. 2020 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇന്‍ട്രാഡേ ജമ്പ്, കോര്‍പ്പറേറ്റ് ട്രാവല്‍ മാനേജ്മെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 8% വരെ ഉയര്‍ന്നു.