ഹിജാബ് ധരിക്കാനുള്ള അവകാശം; കർണാടകയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക്

single-img
5 February 2022

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കർണാടകയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കുന്നു. ഇന്ന് കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ഡിഗ്രി കോളേജിന്റെ ഗേറ്റിന് മുന്നിൽ ഹിജാബ് ധരിച്ച 40 ഓളം വിദ്യാർത്ഥിനികൾ എത്തിയെങ്കിലും അവരെ ഹിജാബ് ഒഴിവാക്കാതെ കോളേജിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.

ഈ സമയം വിദ്യാ‍ർത്ഥിനികൾക്ക് പിന്തുണയുമായി മുസ്ലീം സമുദായത്തിലുള്ള ആൺകുട്ടികളും രം​ഗത്തെത്തി. 40 മുസ്ലീം ആൺകുട്ടികളും കോളേജിന് പുറത്ത് ഇരുന്ന് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചു.

കോളേജിലെ നിയമങ്ങൾ അനുവദിക്കുമ്പോൾ അധികാരികൾ ഹിജാബ് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് അറിയണമെന്ന് വിദ്യാ‍‍ർത്ഥികൾ ആവശ്യപ്പെട്ടു.ഹിജാബിനെ പ്രതിരോധിക്കാൻ ഒരു വലിയ കൂട്ടം ആൺകുട്ടികൾ ബുധനാഴ്ച കാവി ഷാൾ ധരിച്ച് കോളേജിൽ എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വർഗീയ സംഘർഷം ഒഴിവാക്കാൻ, ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെടാൻ കോളേജ് അഡ്മിനിസ്ട്രേഷൻ തീരുമാനിക്കുകയായിരുന്നു.