രോഗ ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധനയും ക്വാറന്റൈനും; പ്രവാസികള്‍ക്ക് ഇളവുമായി കേരളാ സർക്കാർ
പ്രവാസികളുടെ കോവിഡ് പരിശോധനയിലും ക്വാറന്റൈനിലും കാര്യമായ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനിമുതൽ രോഗ ലക്ഷണം ഉള്ളവര്‍ മാത്രം പരിശോധന നടത്തിയാലും ക്വാറന്റൈനില്‍ കഴിഞ്ഞാലും മതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുമായി ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജും പ്രതികരിച്ചു.
പുതിയ തീരുമാന പ്രകാരം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാൽ തന്നെ രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാകും ഇനി മുതല്‍ സമ്പര്‍ക്കവിലക്ക് ഉണ്ടാകു.
അന്താരാഷ്ട്ര യാത്രകൾ നടത്തിയവർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം കൊവിഡ് അവലോകന യോഗം നേരത്തെ അംഗീകരിച്ചിരുന്നു.