കണ്ണൂര്‍ വിസി നിയമനത്തിൽ മന്ത്രി ആര്‍ ബിന്ദു പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ല: ലോകായുക്ത
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. മന്ത്രി പ്രൊപ്പോസല്‍ നല്‍കിയെങ്കില്‍ നിയമനാധികാരിയായ ചാന്‍സലര്‍ അത് എന്തുകൊണ്ട് തള്ളിയില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്ന് ലോകായുക്ത നിരീക്ഷിച്ചു.
പുനർ നിയമനത്തിന് പകരമായി വൈസ് ചാന്‍സലറില്‍ നിന്ന് എന്തെങ്കിലും പ്രത്യുപകാരം മന്ത്രിക്ക് ലഭിച്ചുവെന്നതിനും തെളിവില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യക്ക് നിയമനം നല്‍കിയത് പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ലോകായുക്ത പറഞ്ഞു.
ഒരാൾരാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് വലിയ അപരാധമാണോ. ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപിക തസ്തികകളിലേക്കും ഈ ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്നും ലോകായുക്ത ചോദിച്ചു.